Monday, January 29, 2018

സൃഷ്ടി

ജനിച്ചു വീണപ്പോൾ മറ്റു മൃഗങ്ങളെപ്പോലെ അവന് നടക്കുവാനാകുമായിരുന്നില്ല. നടന്നു തുടങ്ങുമ്പോൾ മറ്റു മൃഗങ്ങൾക്ക് അവനെപ്പോലെ കയ്യിൽ ആയുധവുമില്ലായിരുന്നു.
നടന്ന വഴിയെല്ലാം അവൻ വെട്ടിവെളുപ്പിച്ചു, വേട്ടയാടി, അടയാളങ്ങൾ കോറിയിട്ടു. ഒരു നാൾ മറ്റു ജീവികളോടൊപ്പം അവനും മരിച്ചു മണ്ണടിഞ്ഞു.

സ്വർഗ്ഗത്തിൽ ദൈവം അവനെ കാത്തിരിക്കുകയായിരുന്നു. കണ്ടപാടെ ദൈവം ക്രുദ്ധനായി അലറി, "തെമ്മാടീ, നീ എന്താണ് ചെയ്തത് എന്നറിയുമോ? ഭൂമി നീ നരകമാക്കി, സഹജീവികളെ കൊന്ന് തള്ലി, ചുട്ട് ചാമ്പലാക്കി. നീ പാപിയാണ്”

അവൻ നടുങ്ങിയില്ല! ദൈവത്തിന്റെ കണ്ണുകളിൽ തറപ്പിച്ചു നോക്കിക്കൊണ്ടവൻ പ്രതിവദിച്ചു, "അല്ലയോ ദൈവമേ, എന്റെ സൃഷ്ടാവായ നീ സർവ്വജ്ഞാനിയും സർവ്വ ശക്തനുമാണല്ലോ? നീ ആഗ്രഹിച്ചിരുന്നെങ്കിൽ ഞാൻ പാപിയാകുമായിരുന്നില്ലല്ലോ?”
ദൈവം ശാന്തനായി, മൗനിയും. അവനോട് ഒന്നും മിണ്ടിയില്ല, അവനെ ഒന്നും ചെയ്തതുമില്ല!


പക്ഷേ അന്ന് ദൈവം രാജി വച്ചു, എന്നിട്ട് ഒന്നും മിണ്ടാതെ ഇറങ്ങി നടന്ന് , തന്റെ കൊട്ടാരത്തിനു പിറകിലെ പുളിമരക്കൊമ്പിൽ തൂങ്ങി മരിച്ചു

Thursday, March 13, 2014

കഥ

കഥാകാരന്റെ മനസിലെ അന്തഃസംഘർഷങ്ങളാണത്രെ കഥകളായി പരിണമിക്കുന്നത്. എത്ര ആലോചിച്ചിട്ടും തനിക്ക് മാത്രം എന്താണിത്തരം സംഘർഷങ്ങൾ ഒന്നും ഇല്ലാത്തതെന്ന് അയാൾക്ക് മനസിലായില്ല. പക്ഷേ കഥകളെഴുതുക എന്നത് അയാളുടെ ആവശ്യവുമായിരുന്നു. ഒടുവിൽ കാഫ്ക മുതൽ കാക്കനാടൻ വരെയുള്ളവരിലൂടെ അയാൾ പലവട്ടം കടന്നു പോയി. ഒടുവിലൊരു ദിവസം മൂന്ന് ഫുൾസ്കാപ്പ് പേപ്പർ നിറയെ ഛർദ്ദിച്ചു കഴിഞ്ഞപ്പോളാണ് അയാളുടെ അജീർണ്ണം മാറിയത്.

Monday, April 12, 2010

പാഞ്ചാലിമേട് യാത്ര

അസ്വാതന്ത്ര്യത്തിന്റെ വിലക്കുകളില്ലാത്ത വിശാലമായ ലോകം. ഇതായിരുന്നു ഹയര്‍ സെക്കന്ററി കഴിഞ് ഡിഗ്രിക്ക് ചേരുമ്പോള്‍ എന്റെ മനസില്‍ കോളേജ് നെ കുറിച്ചുള്ള സങ്കല്‍പം. അത് പൂര്‍ണമായും ശരിയല്ലെന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട് മനസിലായെങ്കിലും സ്കുളിനെ അപേക്ഷിച്ച് ഞ‍ങ്ങൾ ( ഞാനും ഫ്രണ്ട്സും) ഏതാണ്ട് ഫ്രീ ബേഡ്സ് ആയിരുന്നു. അപരിചിതത്വം മാറാത്തത് കൊണ്ടായിരിക്കാം ആദ്യ മാസത്തില്‍ ഞങ്ങള്‍ ഏതാണ്ട് ഒതുങ്ങിയ മട്ടായിരുന്നു. എങ്കില്ലും താമസിയാതെ തന്നെ ഞങ്ങളിലെ കൊച്ച് വില്ലത്തരങ്ങളും വികൃതികളും പതുക്കെ പത്തി വിടര്‍ത്തി.
അങ്ങനെ ഇരിക്കെയാണ് 'മദ്യം' മനസില്‍ കടന്നു കൂടിയത്. ഞങ്ങള്‍ ഏഴു പേരും (ആകെ പന്ത്രണ്ട് ആണ്‍കുട്ടികള്‍ ഉണ്ടെങ്കിലും തല തിരിഞ്ഞവര്‍ ഇത്രയേ ഉള്ളു. ) യാത്രാ പ്രിയരായത് കൊണ്ട് ചെറിയൊരു ട്രിപ്പിനൊപ്പം തന്നെ സംഗതി നടത്തി കളയാമെന്ന ചിന്ത കടന്നു വരുന്നത്. (അത് മാത്രമല്ല ഞങ്ങളുടേത് ഒരു സ്ട്രിക്ട് മാനേജ്മെന്ട് ആയതിനാല്‍ കൊളേജിനകത്ത് അകത്ത് ഈ പരിപാടി നടപ്പില്ല.)
ഇതും മനസിലിട്ട്‌ നടക്കെയാണ് ഞങ്ങള്‍ക്ക് ഒരു അവസരം ഒത്തു കിട്ടുന്നത്. മറ്റൊന്നുമല്ല സമരം തന്നെ. ഇത് തന്നെ ഞങ്ങളുടെ സുവര്‍ണാവസരം എന്ന് ഞങ്ങള്‍ക്ക് മനസിലായി. സമരമായത് കൊണ്ട് വീട്ടില്‍ അറിയുകയുമില്ല, ഞങ്ങള്‍ പഠിക്കാന്‍ പോയിരിക്കുയാണല്ലോ!
രാവിലെ എല്ലാവരും ബസ്‌ സ്റ്റോപ്പില്‍ ഒത്തു കൂടി തകൃതിയായ ആലോചനയിലാണ്, സ്ഥലം നിശ്ചയിക്കണം, 'സാധനവും'. പോക്കെറ്റിന്റെ കനത്തെക്കുറിച്ച് എല്ലാവർക്കും നല്ല ബോധം ഉണ്ടായിരിന്നത് കൊണ്ട് സ്ഥലം കഴിയുന്നതും അടുത്തായിരിക്കണം എന്ന നിര്‍ദ്ദേശം വന്നു.( മാത്രമല്ല യഥാ സമയം വീട്ടിലെത്തുകയും വേണം, ഞങ്ങള്‍ പഠിക്കാന്‍ പോയേക്കുവാണല്ലൊ!).
അങ്ങനെയാണ് കുട്ടിക്കാനം എന്ന നിര്ദേശം വന്നത്, അടുത്താണ് കുഴപ്പമില്ല,എല്ലാവരും എഗ്രീഡ്‌ , പിരിവിട്ടു അടുത്ത കിഴക്കന്‍ വണ്ടിക്ക് തന്നെ കുട്ടികാനത്ത് ഇറങ്ങി.പക്ഷെ അപ്പോഴാന്‍ ഒരു കുഴപ്പം 'സാധനം' വേണമെങ്കില്‍ പീരുമേട് ചെല്ലണം, കുട്ടിക്കാനത്ത് ബിവറേജ് ഇല്ല! രണ്ട്‌ പേര് പീരുമേട് പോയി, നാല് ബിയറും ഒരു കുപ്പി ബക്കാഡിയും വാങ്ങി വന്നു. എവിടിരുന്ന് 'അടിക്കും' (കുടിക്കും) എന്നതായി അടുത്ത പ്രശ്നം, ടൗണിന്റെ അടുത്ത് കണ്ട ഒരു കുടുസു വഴിയിലുടെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. കുറച്ച് നടന്നപ്പോ ഒരു പുല്‍മേട് കണ്ടു, എല്ലാവര്ക്കും സന്തോഷമായി. അതിര്‍ത്തിയിലെ ഇടിഞ്ഞ കയ്യാല വഴി അകത്ത് ചാടി കയറി, ചെന്ന പാടെ kk (കഞ്ഞിക്കുഴി) ഒരു ബിയര്‍ പൊട്ടിച്ചു, ആവേശം കാരണം കുറെ പതപ്പിച്ചു കളഞ്ഞു ബാക്കി എല്ലാരും നാക്കേ പറ്റിച്ചു, കുറച്ച് ദേഹതുമായി. കൊണ്ട് വന്ന ചോറ് കഴിച്ച ശേഷം ആവേശപൂര്‍വ്വം മലഞ്ചെരുവില്‍ കണ്ട കൊച്ച് അരുവിയിലേക്ക് പാഞ്ഞു. ഇനിയാണ് ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവത്തിന്‍റെ തുടക്കം.
ഞങ്ങള്‍ അരുവിക്കരികില്‍ ഇരിക്കാന്‍ സകര്യപ്രദമായ ഒരിടം അന്വേഷിക്കുന്നതിനിടയില്‍ മുകളില്‍ നിന്ന ഒരു കയ്യടി കേട്ടു. നോക്കിയപ്പോ രണ്ട്‌ പേരുണ്ട്. അവര്‍ കേറി വരാന്‍ ആംഗ്യം കാട്ടി, "നാശം ഏതാട ഈ ശല്യങ്ങള്‍" എന്ന് കരുതി കൊണ്ട് ഞങ്ങള്‍ രണ്ട്‌ പേര്‍, ഞാനും മുത്തും കേറി ചെന്നു. ( ഇനി നടന്ന സംഭാഷണം അതേ പടി വിവരിക്കട്ടെ)
ചെന്ന പാടെ ചോദ്യം
"
എന്താടാ അവിടെ പരിപാടി?"
"
ഒന്നുമില്ല"
"
നല്ല മണമുണ്ടല്ലൊ" ( ദേഹത്ത് വീണ ബിയറിന്റെ ചതി).
"
അത്....." ( അപ്പോഴേക്കും രംഗം കണ്ട് മറ്റുള്ളവരും കേറി വന്നു)
"
ഇവിടിതോന്നും പറ്റത്തില്ല"
"
നിങ്ങളാരാ അത് പറയാന്‍?"
"
ഞങ്ങള്‍ പോലീസുകാര"
"
എന്നിട്ട് യുനിഫോം ഇല്ലല്ലോ?"
"
ഞങ്ങളിവിടെ KAP ടെ ക്യംപിലുള്ളവരാ, നിങ്ങളിപ്പോ KAP ടെ ഭുമിയിലാ, സത്യം പറ എന്നാരുന്നു പരിപാടി?"
"
ചോറുണ്ണുവാരുന്നു സര്‍"
"
പാത്രത്തിലോ?
"
അല്ല സാര്‍ ഇലയില്‍"
"
എന്നിട്ട് ഇല എന്ത് ചെയ്തു?"
"
അവിടെ കിടപ്പുണ്ട് സാര്‍", ഞങ്ങള്‍ ദൂരേക്ക് വിരല്‍ ചൂണ്ടി.
"
പോയെടുതോണ്ട് വാടാ"
വിരട്ടല്‍ കേട്ട് ഞാനും മുത്തും ഇല എടുക്കാന്‍ ഓടി. അപ്പോള്‍ അവിടേക്ക് വന്ന വേറൊരു പോലീസ്കാരന്‍റെ ചോദ്യം
"
ഇക്കൂട്ടത്തില്‍ ആരൊക്കെയാടാ മുണ്ടക്കയംകാര്‍?"
ചോദ്യം കേട്ട ഞങ്ങള്‍ തിരിഞ്ഞു നിന്ന്.
അന്നേരം അയാള്‍
"
ആഹാ നീയോ?"
ഞങ്ങള്‍ അമ്പരന്ന് അയാളെ നോക്കി, മുത്തിന്റെ അയല്‍വക്കകാരന്‍.( ഈ സംഭവത്തിന് ശേഷം ഇദ്ദേഹം നാട്ടില്‍ വന്നാല്‍ മുത്ത് വീടിന്‍ വെളിയില്‍ ഇറങ്ങാറില്ല)
"
ഇവിടെ വാടാ", ചെന്ന്.
"
എന്താടാ സാധനം?"
"
ബിയറെ ഉള്ളൂ സാര്‍", മൂപ്പന്‍ കണ്ടന്റെ ബാഗ്‌ തുറന്നു കാട്ടി.(വേറൊരു ബാഗ്‌ ഉള്ളത് അവന്റെ തോളിലാരുന്നു അതിലാണ് ബക്കാഡി)
"
നിന്റെ ഒക്കെ വീട്ടില്‍ പറയണോടാ"
"
അയ്യോ വേണ്ട സാറെ"
"
എന്നാ ഇവിടെ പറ്റത്തില്ല വേറെ എവിടേലും പോ, വേണേ പരുന്തും പാറക്ക് പൊക്കോ"
അന്ന് പരുന്തുംപാറയിൽ ഇന്നത്തെപ്പോലെ തിരക്കൊന്നുമില്ല.
മൂപ്പൻ അപ്പോൾ ഒന്നുമറിയാത്തപോലെ ചോദിച്ചു.
അതെവിടാ സാറേ?”
പൊട്ടൻ കഞ്ഞിക്കുഴി അപ്പോൾ തന്നെ വാ തുറന്നു.
"എടാ, നമ്മൾ ഇന്നാള് പോയ സ്ഥലം"
പോലീസുകാരു ഞങ്ങളെ തറപ്പിച്ചൊരു നോട്ടം. എന്നിട്ടു പറഞ്ഞു

"വിട്ടോ വേഗം”
ഞങ്ങള്‍ക്ക് നേരിയ ആശ്വാസം, വെറുതെ വിട്ടല്ലോ. എന്നാലും ബാഗിലിരുന്ന ബക്കാഡി വലിയൊരു പ്രശ്നമായി.
എത്രയും പെട്ടെന്ന് അവനെ ഫിനിഷ് ചെയ്യണം എന്നുറച്ച് പാഞ്ചാലിമേടിന് പോകാമെന്ന് തീരുമാനിച്ചു.
പോണ വഴി നിന്നുമുള്ളിപാറയില്‍ (വളഞ്ഞങ്ങാനം വെള്ളച്ചാട്ടം) ഇറങ്ങി കുറച്ചു നേരം അതിന്റെ ഭംഗി ആസ്വദിച്ച് നിന്നു.( സത്യത്തില്‍ ഞങ്ങള്‍ കണ്ട കാഴ്ച ഇത് മാത്രമാണ്. ബക്കാഡി തീര്‍ക്കാനുള്ള ആവേശം കാരണം പാഞ്ചാലിമേടിന്റെ ഭംഗി നുകരാന്‍ വേറൊരു യാത്ര നടത്തേണ്ടി വന്നു). പിന്നീട് മുറിഞ്ഞപുഴക്ക്‌ നടന്നു. അവിടെ നിന്ന ഓട്ടോ പിടിച്ച പാഞ്ചാലിമേട്ടിലെത്തി ബക്കാഡി അകത്താക്കി. പിന്നെ ബോധമില്ലാതെ കുറെ നേരം വിജനമായ റോഡിലും പുല്‍മേട്ടിലും മറിഞ്ഞ ശേഷം തിരിച്ച് നടക്കാന്‍ തുടങ്ങി. എപ്പോഴോ ബസ് വരുന്നത് കണ്ട് അതില്‍ ചാടി കയറി. എന്തായാലും തിരിച്ച് മുണ്ടക്കയത്ത് വന്നിറിങ്ങുമ്പൊഞങ്ങള്‍ നോര്‍മലായിരുന്നു.